ന്യൂഡൽഹി: പ്രീ-പെയ്ഡ് മൊബൈൽ വരിക്കാർക്ക് തിരിച്ചടിയുമായി ടെലികോം കമ്പനികളായ ജിയോയും ഭാരതി എയർടെല്ലും വൊഡാഫോൺ-ഐഡിയയും നിരക്കുകൾ കുത്തനെ കൂട്ടി. പുതിയ നിരക്കുകൾ നാളെ പ്രാബല്യത്തിൽ വരും. മൂന്നു കമ്പനികളും നിലവിലെ കോൾ, ഡേറ്റാ പാക്കേജുകളുടെ വില 40 ശതമാനം വരെയാണ് കൂട്ടിയത്.
മറ്റു നെറ്റ്വർക്കുകളിലേക്കുള്ള ഓരോ കോളിനും മിനുട്ടിന് ആറുപൈസ വീതം ഈടാക്കുമെന്നും വൊഡാഫോൺ-ഐഡിയ വ്യക്തമാക്കിയിട്ടുണ്ട്. വിലവർദ്ധന ബാധകമായ രണ്ടു ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നിങ്ങനെ കാലാവധിയുള്ള പാക്കേജുകളും കമ്പനി അവതരിപ്പിച്ചു. നിലവിൽ 1.5 ജിബി ഡേറ്റ പ്രതിദിനം ലഭ്യമാക്കുന്ന പാക്കേജിന് വൊഡാഫോൺ-ഐഡിയ ഈടാക്കുന്നത് 199 രൂപയാണ്. പുതിയ പാക്കേജിന് വില 249 രൂപ. വർദ്ധന 25 ശതമാനം.
വൊഡാഫോൺ-ഐഡിയ, ഭാരതി എയർടെൽ എന്നിവ പ്രഖ്യാപിച്ച വില വർദ്ധന നാളെ നിലവിൽ വരും. കോൾ, ഡേറ്റ പാക്കേജുകൾക്ക് വില കൂടുന്നത് 42% വരെ. ജിയോയുടെ വരവോടുകൂടി വരുമാനത്തിലുണ്ടായ ഇടിവും ഉയർന്ന കടബാദ്ധ്യതയും സുപ്രീം കോടതിയുടെ എ.ജി.ആർ വിധിയെത്തുടർന്നുണ്ടായ പ്രതിസന്ധിയുമാണ് നിരക്കുയർത്താൻ കമ്പനികളെ പ്രേരിപ്പിച്ചത്. - (കടപ്പാട് - കേരളം കൗമുദി ഓൺലൈൻ)